Tuesday, 6 March 2012

എത്ര ജന്മം മരങ്ങളായ് നിന്നതും...


നിനക്കറിയാമോ?
എത്ര ജന്മം മരങ്ങളായ് നിന്നതും...
അത് പാടിയ മഹാകവിയുടെ ഗ്രാമക്കാരനിവന്‍ 
ക്ഷമയുടെ, അനുകമ്പയുടെ, നിതാന്ത തേജസ്സേ പറയുക
എന്റെ ഏതു ജന്മമാണ് നീ?
നിന്നിലെ ഈ ശാന്തി എന്നില്‍ നിന്നില്ലാതായതെപ്പോഴാണ്?
അതെനിക്ക് തിരിച്ചു തരിക

Sunday, 4 March 2012

ഉസ്താദ്

ഓര്ക്കുന്നു....
അന്നൊരിക്കല്, ഇതുപോലെ സാഗരവീഥികളിലെവിടെയോ ഇരുന്നപ്പോള് ആ വിയോഗവാര്ത്തയറിഞ്ഞ എന്നിലേക്ക് പുറത്തെ കടലലകള് മുഴുവന് പാഞ്ഞുകയറിവന്നത്....
പിന്നെ നാട്ടിലെത്തിയത്...

തലമുറകളിലൂടെ ഒഴുകിയെത്തിയെ വാക്കുകളുടെ സീല്ക്കാരങ്ങള് മനസ്സിലെ കരിമ്പനപ്പട്ടകളില് തട്ടി വിങ്ങിയ ഒരു നിമിഷത്തില് പോയി പാമ്പാടിയിലേക്ക്...

നദിക്കക്കരെ, തിരുവില്വാമലയുടെ താഴ്വരയിലൊതുങ്ങി നിന്ന ഐവര്മഠം...

അവിടെ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന ആരുടെയൊക്കെയോ ചിതകള്ക്കരികിലിരുന്ന്, വാക്കുകള് കൊണ്ട് മായാജാലം കാണിച്ചുമറഞ്ഞ ആ മനസ്സിനെ ഈ ഭൂമിയില് താങ്ങിനിര്ത്തിയ ശോഷിച്ച ശരീരം ദഹിച്ച് എയറോസോളുകളായി, സൂക്ഷ്മകണങ്ങളായി, ഉയര്ന്നില്ലാതാവുന്നത് മനസ്സില് നിരൂപിച്ചു.

ദേഹിയും ദേഹവും വേര്പെടുന്നതിന്റെ നിലക്കാത്ത കാഴ്ചകള്ക്കു സാക്ഷ്യം വഹിച്ച് ചിരപുരാതനമായി മലര്ന്നു കിടന്ന നിളയും അതിനരികിലെ വയസ്സന് പാലമരവും...

പാലമരത്തിന്റെ ഇലകളില് പ്രവാചകന് ഒരു കുഞ്ഞുകണമായി തങ്ങി താഴെയിരിക്കുന്ന എന്നെ കനിവൂറുന്ന കണ്ണുകളിലൂടെ നോക്കുന്നതറിഞ്ഞു...

ഗുരുപരമ്പരകളുടെ നിലക്കാത്ത ഓര്മ്മ മേനിയിലാകെ പേരറിയാത്ത സൂക്ഷ്മതരംഗങ്ങള് പായിച്ചപ്പോള് കണ്ണുകള് നിറഞ്ഞു...

കൂടെ അവനേ ഉണ്ടായിരുന്നുള്ളൂ...
എന്റെ അഞ്ചുവയസ്സായ മകന്...
അവന് ചോദിച്ചു-
“ഉപ്പാടെ ആരാ മരിച്ചത്?”
ഞാനവനെ നെഞ്ചോടുചേര്ത്തു-
“ഒരു ഗുരു”
അവനാ വാക്കു മനസ്സിലായില്ല.
“ഞാന് തിരുത്തി”-
“റ്റീച്ചര്”
“എന്ത് റ്റീച്ചറാ?”
“ഭാഷയുടെ – അതിന്റെ ഉസ്താദ്”

Saturday, 4 February 2012

ARUMUGHAN - അറുമുഖന്‍


അറുമുഖന്‍

03 ഫെബ്രുവരി 2012

അങ്ങ് ചെറുതുരുത്തിയിലെ പുണ്യതീരത്തൊരുക്കിയ ചിതയില്‍ ശാന്തനായിക്കിടന്ന്, എല്ലാ അല്ലലുകളുമഴിച്ചു വെച്ച്, ‘ഞാന്‍ പറഞ്ഞിരുന്നില്ലേ ഉടനെ പോകുമെന്ന്, ഇപ്പൊ കണ്ടില്ലേ?’ എന്ന് പറയാതെ പറഞ്ഞ്, അറുമുഖാ നീ നിളയുടെ മാറിലേക്ക് ധൂമമായി ഇപ്പോള്‍ പടരുകയാണ്. നീ നിരന്തരമാഗ്രഹിച്ച, മാനസികോദ്വേഗങ്ങളില്ലാത്ത, ശാരീരികവ്യഥകളില്ലാത്ത, ലോകത്തേക്കുള്ള നിന്റെ യാത്ര മനസ്സില്‍ കണ്ട് ഞാനിവിടെ കടലുകള്‍ക്കിപ്പുറമിരുന്ന് നിനക്കായി ദൈവത്തിനു മുമ്പില്‍ മുട്ടുമടക്കിയിരിക്കുന്നു. നിന്റെ ആത്മാവിന്റെ നിതാന്തശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്നെനിക്ക് നോമ്പാണ്. നിന്റെ യാത്രയുടെ വിവരം ഇന്നലെ അറിഞ്ഞതു മുതല്‍ തുടങ്ങിയ ഉപവാസമാണ്. നിന്റെയീ യാത്രയുടെ തുടക്കത്തില്‍ നിന്നോടൊത്തു സഹവസിക്കാന്‍ വേണ്ടി അന്നപാനീയങ്ങള്‍ ഞാനുപേക്ഷിക്കുന്നു. ആത്മീയമായ ഒരു ശാന്തതയും സുഖവും അതെനിക്കു തരുന്നുണ്ട്; അഗാധമായ ഈ വേദനയുടെ നേരത്ത്.

ഒരു പതിറ്റാണ്ടിലേറെ, ബുദ്ധിസ്ഥിരത നശിച്ച് കട്ടിലില്‍ നിന്നെണീക്കാതെ കിടന്ന അമ്മയെ നിരന്തരമായി, ഒരു മകള്‍ നോക്കുന്നതിനേക്കാളും വൃത്തിയായി ശുശ്രൂഷിച്ച ശേഷം മറുലോകത്തേക്ക് യാത്രയാക്കിയ നിനക്കു വേണ്ടി പ്രാര്ത്ഥിക്കാന്‍ ഈ അല്പനായ ഞാനാരാണ്? എന്റെ അമ്മയെ മതിവരുവോളം ഒന്നുകൂടെ നിര്ത്താന്‍ പോലും എനിക്കു ഭാഗ്യമുണ്ടായിട്ടില്ല! സ്വര്ഗ്ഗം എവിടെയാണ് എന്ന ചോദ്യത്തിന് പ്രവാചകന്‍ തുടരെത്തുടരെ മൂന്നുതവണയും കാണിച്ചുകൊടുത്തത് അമ്മയുടെ കാല്പാദത്തിനു കീഴെയാണ്. പിന്നീടേ അച്ഛന്റെ ഊഴം വന്നുള്ളൂ. ആ അമ്മയെ ഇത്ര സ്നേഹമസൃണമായി കാലങ്ങളോളം പരിചരിച്ച നിനക്ക് മോക്ഷം നല്കണേ എന്നു പ്രാര്ത്ഥിക്കാന്‍ ഞാനാരുമല്ല അറുമുഖാ. മറിച്ച് ആ മോക്ഷതീരങ്ങളിലിരുന്ന് നീ എനിക്കായി പ്രാര്ത്ഥിക്കുക. അല്പന്മാരുടെ ഈ ഭൂമിയില് അല്പരില്‍ അല്പനായ എനിക്കുവേണ്ടി. എന്റെ കാഴ്ചകളിലെ നേരിനു വേണ്ടി. എന്റെ ചിന്തകളിലെ നേര്‍ വഴിക്കുവേണ്ടി. എന്റെ വാക്കുകളിലെ ശുദ്ധിക്കുവേണ്ടി.

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം പത്തറുപതു വര്‍ഷം ഉരുക്കിത്തീര്ത്ത നീയായിരുന്നു യഥാര്‍ത്ഥ മനുഷ്യന്‍. മനുഷ്യന്‍ എന്ന പദത്തിനു നീയാണര്‍ഹന്‍ . ദൈവത്തിന്റെ പ്രതിനിധി, ഖലീഫ, ആണെന്നാണല്ലോ മനുഷ്യന്‍ . അതു നീയായിരുന്നു. ഞങ്ങള്‍ ആ പ്രാതിനിധ്യം എന്നേ ഒഴിഞ്ഞു. ഞങ്ങളിലെ നിഷ്ഠൂരതകള്‍ ആ വലിയ സ്ഥാനത്തെ ഞങ്ങള്‍ക്കപ്രാപ്യമാക്കി. നീ ലോകത്തെ മുഴുവന്‍ സ്നേഹിച്ചു. ഉറ്റവരേയും ഉടയവരേയും ഊട്ടി. അയല്‍വാസികളോട് സ്വന്തത്തെപ്പോലെ അകമഴിഞ്ഞുനിന്നു. അവരുടെ അടുക്കളകളില്‍ , തൊടികളില്‍ , രാപ്പകലില്ലാതെ അദ്ധ്വാനിച്ചു. അവരുടെ സുരക്ഷക്കായി കൂട്ടുകിടന്നു. ആറു പതിറ്റാണ്ടുകള്‍ ഇങ്ങനെ ഇടതടവില്ലാതെ നീ ആഘോഷിച്ചപ്പോള്‍ ഒരു ഇണയെ സ്വന്തമാക്കുന്നതിനെ കുറിച്ചുപോലും നീ ഓര്‍ത്തില്ല. അതിനെക്കുറിച്ച് നിന്നോടു പറയുമ്പോഴൊക്കെ ഒരു കേട്ടുതഴമ്പിച്ച ഫലിതം പോലെ നീ ചിരിച്ചുതള്ളി. കാരണമെന്തൊക്കെയായിരുന്നാലും ത്യാഗോജ്ജ്വലമായ നിന്റെ ജീവിതത്തിന് ആ തീരുമാനം മാറ്റുകൂട്ടുന്നേയുള്ളൂ.

പക്ഷേ, എന്തിനായിരുന്നു ഈ ശിക്ഷ നീ ഞങ്ങള്‍ക്കു തന്നു പോയത്? നീ ഇല്ലാതായി, ഇനി നിന്നെ കാണാന്‍ കഴിയില്ല എന്നറിഞ്ഞ നേരമാണ് ഞാനിത്രത്തോളം വലിയ സ്നേഹബന്ധത്തിലായിരുന്നു നീയുമായി എന്ന സത്യം തൊട്ടറിഞ്ഞത്. എനിക്കു തോന്നുന്നു, ഞാനതൊരു കേവലസത്യമായി ഉള്ളിലേക്കെടുത്തിരുന്നുവെന്ന്. അതുകൊണ്ട് ആ സ്നേഹത്തിന്റെ ആഴത്തെ കുറിച്ച് ഞാനിന്നേവരെ ബോധവാനായിരുന്നില്ല. പക്ഷെ ഇന്നലെ, ഇവിടെ ഗ്രീന്വിച്ച് സമയം രാവിലെ പത്തുമണിയോടെ നെറ്റിലിരിക്കുമ്പോള്‍ ഫെയ്സ്ബുക്കില്‍ നാട്ടില്‍ നിന്നും സലാമിന്റെ വിളി – ‘അബിക്കാ’. ഞാന്‍ വിളികേട്ടു. അടുത്തത് ‘അറുമുഖേട്ടന്‍ മരിച്ചു എന്നതായിരുന്നു’ അവന്റെ വാചകം. സ്ഥലകാലങ്ങള്‍ നിമിഷങ്ങളോളം എന്നില്‍ നിന്നും മാറിനിന്നു. പിന്നെയുള്ള മെസേജുകളില്‍ നിന്നും ഒരു മണിക്കൂര്‍ മുമ്പ് അറുമുഖന്‍ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചതായി മനസ്സിലാക്കി. ഞാന്‍ കണ്ട്രോല്‍ റൂമിലെ കമ്പ്യൂട്ടറിനു മുന്നിലായിരുന്നു. ഇംഗ്ളീഷ് ചാനലിലെ തണുപ്പ് ശരിക്കുമേറ്റിരുന്നതിനാല്‍ നല്ല ജലദോഷമുണ്ട്. തുമ്മലും ചീറ്റലും മൂക്കുപിഴിയലും മുറയ്ക്ക്. ജലദോഷത്തിന്റെ ബഹളത്തില്‍ എന്റെ കണ്ണീര്‍ ഒളിപ്പിച്ച്, സഹിക്കാനാവാതെ കുറച്ചുനേരമവിടിരുന്നെങ്കിലും സഹജോലിക്കാര്‍ കണ്ടുപിടിക്കുമെന്നു തോന്നിയപ്പോള്‍ ഞാന്‍ എണീറ്റ് മുകളില്‍ ക്യാബിനില്‍ കയറി വാതിലടച്ചു. എന്റെ എല്ലാ നിയന്ത്രണങ്ങളും അഴിഞ്ഞു....

എന്റെ ഉമ്മ മരിച്ച വിവരമറിയുന്നതും ഇതുപോലെ കപ്പലിലിരുന്നാണ്. മൂന്നര വര്‍ഷം മുമ്പ്. അന്ന് ഞാന്‍ മോണിറ്ററിനു മുന്നില്‍ അന്തംവിട്ടിരിക്കുമ്പോള്‍ ക്യാപ്റ്റന്‍ ഗോപി പുറകില്‍ നിന്നു ചോദിച്ചു – എന്തു പറ്റി? തിരിഞ്ഞിരുന്നു പറഞ്ഞു – ഉമ്മ മരിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പിന്നെ വീട്ടിലെത്തി ഉമ്മയുടെ നിശ്ചലമായ ശരീരം കണ്ടപ്പോഴും അവരുടെ നെറ്റിയില്‍ അവസാനമായി ചുണ്ടുകളമര്‍ത്തിയപ്പോഴും ഞാന്‍ കരഞ്ഞതോര്‍ക്കുന്നു. 84 വര്‍ഷത്തെ വലിയ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ജീവിതം പെട്ടെന്നൊരു രാത്രി തീര്‍ത്ത് ഉമ്മ പോയതിന്റെ വിഷമവും അന്ധാളിപ്പുമുണ്ടായിരുന്നു. അതിനു മുമ്പ് അവസാനമായി കാണുന്നേരം, ഞാന്‍ കപ്പലിലേക്കു പോകുംമുമ്പ് ഉമ്മയെ കാണാന്‍ ചെന്നതാണ്, ഉമ്മ പറഞ്ഞിരുന്നു – ഇനി നീ വരുമ്പോഴേക്ക് ഞാന്‍ ഉണ്ടാവുമോ, അറിയില്ല എന്ന്. അതുകൊണ്ടൊക്കെയാവും ആ മരണം എന്നെ ഇതുപോലെ ആട്ടിയുലക്കാതിരുന്നത്.

....ക്യാബിനിലെത്തിയ ഞാന്‍ വാവിട്ടുകരഞ്ഞു. ഒരാളുടെ മരണം എന്നെ ഇത്രത്തോളം വേദനിപ്പിക്കും എന്ന് ആദ്യമായി അറിഞ്ഞു. ആരു മരിച്ചാലും ഞാനെന്റെ സന്തുലിതത്വം വിടില്ല എന്ന ഒരുറച്ച വിശ്വാസം എന്നിലുണ്ടായിരുന്നു. അതിങ്ങനെ എന്റെ മുന്നില്‍ തകര്‍ന്നു വീഴുന്നത് ഞാന്‍ നിരീക്ഷിച്ചു. വല്ലാത്തൊരു നഷ്ടബോധത്തില്‍ ഇന്നലെ ഭക്ഷണത്തിനൊന്നും പോയില്ല. അപ്പോഴാണ് ഇന്നേതായാലും നോമ്പാക്കാമെന്ന് കരുതിയത്.

നിന്നെ ഞാന്‍ വെറുക്കുന്നു ആറൂ...
നീ ഒരു വാക്കു പറയാതെ പോയില്ലേ...?
പണമില്ലായ്മമൂലമോ സമ്പത്തുനഷ്ടമോര്‍ത്തോ ആവില്ല നീ പോയതെന്നോര്‍ക്കാനാണെനിക്കിഷ്ടം.
എത്ര പണം വേണം നിനക്ക്?
എത്ര സമ്പത്ത്?
ചുരുങ്ങിയ ആവശ്യങ്ങളല്ലേ നിനക്കുണ്ടായിരുന്നുള്ളൂ?
അതിന് എത്രപേരുണ്ടായിരുന്നു നിന്നെ സഹായിക്കാന്‍ ?
എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന് പറഞ്ഞേല്പിച്ചിരുന്നവര്‍ എന്നെപ്പോലെ എത്രയോ നമ്മുടെ ഗ്രാമത്തിലുണ്ടാവും, ഉറപ്പാണ്.
ധനമാവില്ല നിന്റെ പ്രശ്നം.
കൂടപ്പിറപ്പുകളുടെ വാക്കുകളോടുള്ള ഭീതിയില്‍ , അതിനോടുള്ള വെറുപ്പില്‍ , അതുനല്കിയ വേദനയുടെ ചുഴിയില്‍ , പിടിക്കാനിടമില്ലാതെയാവും നീ മരണത്തിന്റെ കയത്തിലേക്കിറങ്ങിയത്.

ഇപ്പോഴും തോന്നുന്നു-വ്യര്ത്ഥമാണിതെങ്കിലും-ഒന്നു പറയാമായിരുന്നില്ലേ ആരോടെങ്കിലും?

ഞാന്‍ നിന്നോടൊരു കാര്യം പറയാനേല്പിച്ചയാള്‍ അവിടെ അതിനായി എത്തിയപ്പോള്‍ നിന്റെ വീട്ടിലെ ബഹളമാണ് കേട്ടതെന്നു പറഞ്ഞു. കുറച്ചുമുമ്പ്, ഒരര മണിക്കൂര്‍ മുമ്പ് അവിടെയെത്താന്‍ പടച്ചവനെന്തേ നിന്നെ തോന്നിക്കാതിരുന്നത് സുഹൃത്തേ എന്ന് വിലപിച്ച് ഞാന്‍ ഈ കടലിലിരുന്ന് കരയുന്നു.

എന്റെ പെങ്ങളുടെ വീട്ടില്‍ , അവര്‍ വിദേശയാത്രയിലാണെന്നറിയാമായിരുന്നിട്ടും രണ്ടുദിവസം മുമ്പ് നീ പോയതറിഞ്ഞു. അങ്ങിനെ എന്റെ സഹോദരങ്ങളുടെ വീടുകളിലെല്ലാം നീ പോയല്ലോ. അതുപോലെ, ഗ്രാമത്തിലെ പലവീടുകളിലും നീ എത്തിക്കാണുമെന്നുറപ്പ്. അന്ത്യയാത്രാമൊഴി ഉറക്കെ പറയാതെ പിരിയാനായിരുന്നുവല്ലോ അത്.

പെങ്ങള്‍ സൌദിയിലെ മകളുടെ വീട്ടിലിരുന്നിന്നലെ എന്നോടു പൊട്ടിക്കരഞ്ഞു- അവനോട് ഞാന്‍ പറഞ്ഞിരുന്നതാണ്. ഇങ്ങനെ ഒന്നും ചെയ്യരുതെന്ന്.

പെങ്ങളും അറുമുഖനും ഒരേ പ്രായക്കാരാണ്. ഗ്രാമത്തിലെ ഞങ്ങളുടെ വീടിനു മുന്നിലെ നിരത്തിനപ്പുറമായിരുന്നു ആറുവിന്റെ വീട്. ആറുവിന്റെ അച്ഛന്‍ കൊല്ലപ്പണിക്കാരനായിരുന്നു. അവരുടെ മുറ്റത്തുതന്നെ ഒരു ആല. അവിടെ ഊതിക്കത്തുന്ന ഉലയിലേക്ക് വായു പമ്പ് ചെയ്യുന്ന ആറു. പഴുത്തുപാകമാവുന്ന ഇരുമ്പ് കഷ്ണങ്ങളെടുത്ത് ആന്വിലില്‍ വെച്ചടിച്ച് കത്തിയും പിക്കാസുമാക്കി മാറ്റുന്ന അച്ചന്‍ . പഴയ ഗ്രാമങ്ങളുടെ സ്വയംപര്യാപ്തതയുടെ ഈ കുഞ്ഞുചിത്രത്തില്‍ ഞാനുമുണ്ട്. ആ നിര്‍മ്മാണകൌശലം നോക്കിയിരിക്കുന്ന ഞാന്‍ . അച്ചന്റെ കറുത്തുമെലിഞ്ഞ മുഖത്തുനിന്നുതിരുന്ന വിയര്‍പ്പ്. ആറുവിന്റെ കറുത്തമുഖത്തു ഒരിക്കലും വിടപറയാത്ത ചിരിയുടെ വെളുത്ത പല്ലുകള്. പിന്നീട് എഞ്ചിനിയറിംഗ് കോളജിലെ സ്മിത്തിയില്‍ ഇതേ പണി പരിശീലിക്കുമ്പോള്‍ ഞാനോര്‍ത്തിരുന്നു- ആറു ഇതൊക്കെ എന്നെക്കാളുമെത്രയോ മുമ്പ് പഠിച്ചുവെച്ചു. അവന്‍ പഠിച്ചതുപയോഗിച്ചു. ഞാന്‍ പിന്നെയതുപയോഗിച്ചതേ ഇല്ല. ഞാന്‍ വേണ്ടാത്തത് കൂടുതല്‍ പഠിച്ചു. വേണ്ടുന്നത് വളരെ കുറച്ചും. അവന്‍ വേണ്ടാത്തത് പഠിച്ചതേയില്ല. പഠിച്ചത് ഉപയോഗിക്കയും ചെയ്തു.

വയനാട്ടിലെ ജോലിസ്ഥലത്തേക്ക് വെറും കോണകം മാത്രം ചുറ്റിനടന്നിരുന്ന അറുമുഖനെ അച്ഛന്‍ തേയിലത്തോട്ടത്തിലെ പണിക്കായി കൊണ്ടുപോയപ്പോള്‍ അവനെ കാണാതെ കരഞ്ഞത് എന്റെ ചേച്ചിമാരായിരുന്നു. അവന്‍ എന്നെങ്കിലും വീട്ടില്‍ വരുന്നതും കാത്ത് കുഞ്ഞുചേച്ചികള്‍ ഇരുന്നിരുന്ന കഥകള്‍ കഴിഞ്ഞമാസം ഞങ്ങള്‍ മങ്കടയിലെ എന്റെ വീട്ടില്‍ കൂടിയപ്പോള്‍ പറഞ്ഞുചിരിച്ചു.

വീട്ടില്‍ സഹോദരീസഹോരങ്ങളുമായി ഉടലെടുക്കുന്ന പ്രശ്നങ്ങളില്‍ ആറു അസംതൃപ്തനായിരുന്നു. കുടുംബത്തില്‍ ചിലര്‍ ഇങ്ങനെ ജീവനൊടുക്കിയിരുന്നതിനാല്‍ ഞാനും തൂങ്ങും എന്ന് ആറു പറയാറുണ്ടായിരുന്നു. അങ്ങിനെ വീണ്ടും പറഞ്ഞപ്പോള്‍ അവനോട് മങ്കട എന്റെ വീട്ടില്‍ വന്നു സ്വസ്ഥമായി കഴിഞ്ഞോളാന്‍ പറഞ്ഞതാണ്. അവന്റെ കയ്യിലായിരുന്നു എന്റെ വീടിന്റെ തോക്കോല്‍ .

വയസ്സാവുമ്പോ എന്നെ ആരുനോക്കും എന്ന് ആറു പറയുമ്പോഴൊക്കെ ആത്മാര്‍ത്ഥമായി ഞങ്ങള്‍ വാക്കുകൊടുത്തിരുന്നു. അങ്ങിനെ എത്രയോ പേര്‍ ആറുവിന് വാക്കുകൊടുത്തിട്ടുണ്ടാവും. എപ്പോഴും ചിരിച്ചുനില്ക്കുന്ന, ആരെയും സഹായിക്കാന്‍ സന്നദ്ധനായ ഈ മനുഷ്യനെ ആര്‍ക്കാണു വേണ്ടാത്തത്?! ആര്‍ക്കാണയാള്‍ക്ക് സംരക്ഷണം കൊടുക്കാതിരിക്കാന്‍ കഴിയുക?!!

ഇതൊക്കെയായിട്ടും നീ ഇങ്ങനെ പിണങ്ങിപ്പോയതിനാല്‍ ഞാന്‍ നിന്നെ തീര്‍ത്തും വെറുക്കുന്നു ആറൂ

ഇനി നിന്നോട് വര്‍ത്തമാനമില്ല
നിന്നെക്കുറിച്ച് ഞാനോര്‍ക്കില്ലിനി

ഒരുമാസം കഴിഞ്ഞ്, ദൈവം ഇച്ഛിക്കുകില്‍ ,
കടല്‍ വാസം കഴിഞ്ഞ് ഞാന്‍ നാട്ടിലെത്തും.
അപ്പോള്‍ , പക്ഷേ ഞാന്‍ ഇപ്പോഴത്തെ എന്റെ ഗേഹമായ കൊച്ചിയില്‍ തന്നെ തങ്ങും
നീയില്ലാത്ത വള്ളുവനാട്
നിന്റെ ചിരികേള്‍ക്കാത്ത തിരൂര്‍ക്കാട്
നിന്റെ കൂട്ടില്ലാത്ത എന്റെ മങ്കടവീട്
അങ്ങോട്ടിനി ഞാനില്ല

വരാം ഞാന്‍ ചെറുതുരുത്തിയില്‍
നിന്റെ ചിതാഭസ്മം കയ്യിലേറ്റാന്‍
നിന്റെ ഓര്മ്മയുടെ അസ്ഥിക്കഷണങ്ങള്‍ പെറുക്കിയെടുക്കാന്‍
അതുമായി ഞാനെവിടെയാണു പോവേണ്ടത്?
ഏതു പാപനാശിനിയിലാണതൊഴുക്കേണ്ടത്?
പാപം ചെയ്യാനറിയാത്ത, ചെയ്തിട്ടില്ലാത്ത,
മഹാപുണ്യങ്ങള്‍ മാത്രം ചെയ്ത നിന്റെ അസ്ഥി
എന്തിനു പാപനാശിനികളില്‍ ഒഴുക്കണം?
നിനക്കതാണിഷ്ടമെങ്കില്‍ ഞാന്‍ പോകാം
പാപനാശിനികള്‍ കൂടുതല്‍ ശുദ്ധമായിടട്ടെ
എവിടെ വേണം? പറയുക
ഗംഗയില്‍ ? യമുനയില്‍ ? സിന്ധുവില്‍ ? ത്രിവേണിയില്‍ ?
പറയുക, ഞാനതുമായി പോകാം...

അതൊഴുക്കിയതിനു ശേഷമേ ഇനി നിന്നോടു സംസാരമുള്ളൂ.
അത്രയ്ക്കു ഞാന്‍ നിന്നെ വെറുക്കുന്നു ആറൂ.

എന്നിട്ട് നമുക്ക് വീണ്ടും ചങ്ങാത്തം കൂടാം
പഴം പുരാണങ്ങള്‍ പറയാം
ഗ്രാമവാര്‍ത്തകള്‍ കൈമാറാം
കുളത്തില്‍ നീന്തിത്തുടിക്കാം
ഇടവഴികളിലൂടെ നടക്കാം
പാടത്തിനക്കരെയുമിക്കരെയും നിന്ന് കൂവിവിളിക്കാം
കൊച്ചുകുതൂഹലങ്ങളില്‍ ജീവിതത്തെ ഒതുക്കി നിര്‍ത്താം

പിന്നെ....
നീ അപ്രത്യക്ഷമായ മോക്ഷസാഗരത്തില്‍ നിന്ന് ഇടക്കിടെ മഴയായ്, കാറ്റായ്, വെയിലായ് വരിക....
എന്റെ അങ്കണത്തിലെ പൂവായ് വിടരുക....
പ്രഭാതങ്ങളില്‍ എന്റെ തൊടിയിലെ ചമ്മലപ്പുതപ്പിലേക്ക് തുഷാരമായ് വീഴുക....
ആ വീഴ്ചയുടെ നനുത്ത ശബ്ദമായി നീയെന്റെ കര്‍ണ്ണപടങ്ങളെ തഴുകുക....

ഒന്നരമാസം മുമ്പ് നാട്ടിലെത്തിയപ്പോള്‍ എന്റെ കൂടെ, എന്റെ കുഞ്ഞുങ്ങളുടെ കൂടെ, നീ സമയം ചിലവഴിച്ചു. ഞങ്ങളെ ഊട്ടിയുറക്കി. കൂട്ടുകിടന്നു. ഇന്നലെ സ്കൂള്‍ വിട്ടുവന്ന എന്റെ മോന്‍ നിന്റെ വാര്‍ത്ത കേട്ട് ഒരൊറ്റ കിടപ്പുകിടന്നതാണ്. പതിനൊന്നുവയസ്സു തികയാനിനിയും സമയമുള്ള അവന്‍ ഉറക്കെ കരയാന്‍ തുടങ്ങിയത് ഞാന്‍ രാത്രിയില്‍ ഫോണ്‍ ചെയ്തപ്പോഴാണ്. ഇങ്ങിനെ ഞങ്ങളെയൊക്കെ വേദനയിലാക്കി കടന്നുകളഞ്ഞ ദുഷ്ടനാണു നീ.

നീ ഞങ്ങള്‍ക്കു താങ്ങായിരുന്നു
ഞങ്ങള്‍ നിനക്കും താങ്ങാണെന്നു കരുതി
പക്ഷേ അതങ്ങനെയായിരുന്നില്ല എന്നിപ്പോള്‍ തെളിയുന്നു.
നിന്റെ ആറുമുഖങ്ങളില്‍ ഒന്നുമാത്രമേ ഞങ്ങള്‍ക്കു കാണാനായുള്ളൂ
ആ തിരിച്ചറിവില്‍ ഞാന്‍ ഞെട്ടുന്നു.

നീ എനിക്ക് സഹായി ആണെന്നാണ് ഞാന്‍ ധരിച്ചത്
പക്ഷെ നീ അപ്രത്യക്ഷനായപ്പോള്‍ നടുക്കത്തോടെ ഞാനറിയുന്നു
ആ പടിയിറങ്ങിപ്പോയത് എന്റെ ഗുരുവായിരുന്നെന്ന്‍

അതിനാല്‍ ഞാനെന്നെയും വെറുക്കുന്നു

‘എന്നെ നിങ്ങള്‍ അര്‍ഹിക്കുന്നില്ല’ എന്ന് മുഖത്തടിച്ചപോലെ വ്യക്തമാക്കി നീ ശ്വാസമടക്കിയപ്പോള്‍ അപമാനം കൊണ്ട് വ്യഥിതമായിരിക്കുന്നു ഈ ജന്മം.
ഞങ്ങളെ മുഴുവന്‍ അഗാധമായി സ്നേഹിച്ച, പരിചരിച്ച, നിനക്കുപോലും താങ്ങാവാന്‍ കഴിയാതെ പോയതിലുള്ള ആത്മനിന്ദയുടെ മുറിവ്, എന്റെ ജന്മത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള അറിവ്, വിലയില്ലായ്മയെ കുറിച്ചുള്ള സ്വയംബോധം, മറ്റെന്തൊക്കെയോ അനുഭവങ്ങളും പീഢകളുമായി കുഴഞ്ഞുമറിയുമ്പോഴുള്ള നിലയില്ലായ്മ, മഞ്ഞുവീണുകൊണ്ടിരിക്കുന്ന ഈ തണുത്ത കടല്പരപ്പിലേക്കിറങ്ങി ഇല്ലാതാവാന്‍ എന്നെ കൊതിപ്പിക്കുന്നു...

ഞാന്‍ വെറുക്കുന്നു....
നിന്നെയും, എന്നെയും....

ഹബീബ്
ഫെബ്രുവരിയിലെ ഒരു രാത്രി
സാഗരങ്ങളിലെവിടെയോ

Thursday, 28 April 2011

East retracing its path

ഉറുമി - ചരിത്രത്തിന്‍റെ പകവീട്ട്

1498 മെയ് മാസത്തിലെ തന്‍റെ തിരുവരവിനുശേഷം, 513 വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഗാമയുടെ നേരെ ചരിത്രത്തിന്‍റെ ഉറുമി വീശിയെറിഞ്ഞിരിക്കുന്നു ഇന്നിന്‍റെ ചെറുപ്പക്കാര്‍. നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും ചില കനലുകള്‍ നമുക്കു നഷ്ടപ്പെട്ടിട്ടില്ലെന്നറിയുമ്പോള്‍ അതിയായ ആഹ്ലാദം. ഉറുമി കണ്ടുകൊണ്ടിരുന്നപ്പോഴും കണ്ടിറങ്ങിയപ്പോഴും ഒന്നാര്‍ത്തുവിളിക്കാന്‍ പലതവണ തോന്നി. ആ തോന്നല്‍ ഇതാ ഇവിടെ....

യൂറോപ്യന്‍ അധിനിവേശത്തിന്‍റെ പുലര്‍കാലങ്ങള്‍....
അന്ന് ഗാമയുടെ കൂട്ടരാല്‍ കഴുവിലേറ്റപ്പെടാന്‍ തുടങ്ങുന്ന അറക്കലെ ബെലിഹസനോട് മാപ്പുപറയാന്‍ ഒരു നാടന്‍ എമ്പോക്കി, പക്കി എന്നോ മറ്റോ ആണയാളുടെ പേര്‍, ഉപദേശിക്കുന്നത് നമുക്ക് കാണാം. ബെലിഹസന്‍ മാപ്പുപറയുന്നു. കേളുനായനാരെന്ന വീരന്‍റെ മുഖം വിമ്മിട്ടപ്പെട്ടു താഴുമ്പോള്‍ നാമും മുഖം താഴ്ത്തും. പക്ഷെ അതാ വരുന്നു, ഉറുമിയുടെ പുളച്ചില്‍ പോലെ ബെലിഹസന്‍റെ മറ്റൊരു വാക്ക്ഃ "മാപ്പുപറയുന്നു, പറങ്കികളെ കൊല്ലാതെ വിട്ടതിന്". അന്ന് പറങ്കികളെ തോല്‍പിച്ച് തുരത്തിയിരുന്നെങ്കില്‍ നമ്മുടെ നാടിന്‍റെ ചരിത്രം തന്നെ, ഇന്നത്തെ ദുര്‍ഗതി കാണുമ്പോള്‍ തോന്നുന്നു, മറ്റൊരു സംരക്ഷിത പാതയിലാകുമായിരുന്നു. യൂറോപ്പില്‍ മതവൈരം കുരിശുയുദ്ധങ്ങളുടെ രൂപത്തില്‍ നിറഞ്ഞാടുന്ന കാലത്ത്, സുരസുന്ദരവും സമ്പദ്സമൃദ്ധവും, സര്‍വ്വമതങ്ങളും സമതയോടെ, മൈത്രിയോടെ, മേളിച്ച ഈ പുണ്യഭൂമി തകര്‍ത്ത് ആളാവാന്‍ ഒട്ടും എളുപ്പമല്ല എന്ന് ഭയന്ന് യൂറോപ്യന്‍ശക്തികളുടെ കടന്നുകയറ്റുചിന്ത മുളയിലേ നുള്ളിക്കളയാമായിരുന്നു. (മാന്യതയും മര്യാദയും അതിരു കടക്കരുതൊരിക്കലും എന്ന പാഠം ദ്രാവിഡന് ഇവിടെ ലഭിക്കുന്നു). അതു ചെയ്യാതെ ഈ ക്രൂരജീവികളെ സ്വന്തം നാട്ടില്‍ അതിഥികളായി സ്വീകരിച്ചതിന് ചരിത്രം മാപ്പുനല്‍കാതെ ഇരുന്നു കരയുന്നു; ഇന്ന്. ആ കരച്ചിലറി‍ഞ്ഞ ഇന്നിന്‍റെ മറുവാക്കാണ് ഉറുമി.

ഭാരതീയന്, സ്വാതന്ത്ര്യസമരമെന്നാല്‍ നോര്‍ത്തിന്ത്യയില്‍ നടന്ന ഒരു മുന്നേറ്റമാണെന്നാണ് ധാരണ. ഉത്തരേന്ത്യക്കാര്‍ ഉറച്ചുവിശ്വസിക്കുന്ന ഒരു കാര്യമുണ്ട്ഃ "നിങ്ങള്‍ ലുങ്കിവാലകള്‍, മുണ്ടുടുക്കുന്നവര്‍, സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ആള്‍ക്കാരാണ് സമരം ചെയ്തത്. മരിച്ചത്". ഗാന്ധിജിയെ ചുറ്റിപ്പറ്റിയുള്ള ഒരു മുന്നേറ്റം മാത്രമാണവര്‍ക്ക് ഇന്ത്യന്‍സ്വാതന്ത്ര്യസമരചരിത്രം. എന്നാല്‍ യൂറോപ്യന്‍ കടന്നുകയറ്റത്തിന്‍റെ ഭീകരത ആദ്യമായനുഭവിക്കാന്‍ തുടങ്ങിയതിവിടെ മലയാളദേശത്തുള്ളവരായിരുന്നു എന്നതാണ് സത്യം. ഈ സത്യം ഉറുമി തെളിയിക്കുന്നു.

പോപ്പ് നിക്കൊളാസ് അഞ്ചാമന്‍ 1452 ജൂണ്‍ 18ന് ഇറക്കിയ പേപ്പല്‍ ബുള്‍ (തിട്ടൂരം) Dim Diversas-ല്‍ പോര്‍ച്ചുഗല്‍ രാജാവായ അല്‍ഫോന്‍സോ അഞ്ചാമന് സമുദ്രങ്ങളുടെ ആധിപത്യം നല്‍കുന്നു:
"We grant you (Kings of Spain and Portugal) by these present documents, with our Apostolic Authority, full and free permission to invade, search and capture, and subjugate Saracens an Pagans and any other unbelievers and enemies of Christ wherever they may be as well as their kingdoms, duchis, counties, principalities and other property (.....) and to reduce their persons into perpetual slavery"

ഇതിനെ തുടര്‍ന്നുണ്ടായ ആലോചനകളാണ് കൊളമ്പസിന്‍റെ അമേരിക്കന്‍ 'കണ്ടുപിടുത്തവും' ഗാമയുടെ കോഴിക്കോടന്‍ 'കണ്ടുപിടുത്തവും' കുറിക്കുക. മറ്റുള്ളവരെ കീഴൊതുക്കാനും കൊന്നൊടുക്കാനും ഉള്ള ഉപായങ്ങള്‍ തിരയുന്നതില്‍ മാത്രം റിസെര്‍ച്ച് ചെയ്ത ഒരു കൂട്ടം, വളരെ സാത്വികമായ നിയമങ്ങള്‍ക്കൊതുങ്ങി ജീവിച്ചിരുന്നവര്‍ക്കു നേരെ തോക്കും പീരങ്കിയും പ്രയോഗിച്ചപ്പോള്‍ അവരുടെ കേവലായുധങ്ങള്‍ നിഷ്പ്രഭമായി. അപ്പോഴും സനാതനഹിന്ദുവും സാത്വികമുസ്ലിമും സത്യകൃസ്ത്യാനിയും തോളോടുതോള്‍ ചേര്‍ന്ന് ഈ കള്ളക്കൃസ്ത്യാനി ടെററിസ്റ്റുകളോട് യുദ്ധം ചെയ്യുന്നുണ്ട്. ഉറുമി ആ കഥ വളരെ ഭംഗിയായി രചിക്കുന്നു.
(ഇത്തരം തിട്ടൂരങ്ങള്‍ ഇന്നും നിലവിലുണ്ടെന്ന മട്ടിലാണ് ബുഷിനെപ്പോലുള്ള നവകൊളമ്പസുകള്‍ ഹോളിക്രൂസേഡ് സംഘടിപ്പിച്ച് അന്യന്‍റെ മണ്ണ് കൈക്കലാക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്).

അഞ്ചുനൂറ്റാണ്ടുകള്‍ക്കു ശേഷം പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ 2004ല്‍ വത്തിക്കാന്‍റെ എഴുന്നെള്ളിപ്പുകള്‍ക്ക് ലോകജനതയോട് ക്ഷമചോദിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് പ്രൈംമിനിസ്റ്റര്‍ കാമറൂണ്‍ പറയുന്നതും കേട്ടുഃ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നത്തിന്‍റെ കാരണക്കാര്‍, തുടക്കക്കാര്‍, തങ്ങളാണെന്ന്. ഇത്തരം സോറിപറച്ചിലുകള്‍ ആശാവഹം തന്നെ. സംശയമില്ല. പക്ഷേ, ഈ നൂറ്റാണ്ടുകളിലൂടെ എത്രകോടി ജനങ്ങള്‍ നിങ്ങളുണ്ടാക്കിയ വാരിക്കുഴികളില്‍ വീണ് ചതഞ്ഞരഞ്ഞു?! നിങ്ങള്‍ അഴിച്ചുവിട്ട കൊടുംക്രൂരതകളാല്‍ എത്രകോടി ജനങ്ങള്‍ മൃത്യുവിലേക്കെടുത്തെറിയപ്പെട്ടു?!! എത്രയെത്ര സമ്പന്നസംസ്കൃതികള്‍ ഇല്ലാതായി?!!! നശിച്ചതിലുമെത്രയോ മടങ്ങ്, ഇന്ന്, നിങ്ങളുടെ കൊതിയുടെ, തോന്നിവാസങ്ങളുടെ, ഇരകളായി നിരന്തരപീഡ അനുഭവിക്കുന്നു?!!!! ഈ സോറിപറച്ചിലുകള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍, ആര്‍ജ്ജവമുണ്ടെങ്കില്‍, നിങ്ങളുടെ ആള്‍ക്കാര്‍ ചെയ്തുകൂട്ടിയ വൃത്തികേടുകളാല്‍, പീഡന-ഊറ്റല്‍ മുറകളാല്‍, നിങ്ങള്‍ക്ക് ലഭിച്ച സമ്പത്തും സൗകര്യവും അധികാരങ്ങളും അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് തിരികെ കൊടുക്കാന്‍ തയ്യാറാവണം; പലിശസഹിതമല്ലെങ്കിലും. (പലിശ കണക്കാക്കിയാല്‍ നിങ്ങളുടെ മുഴുവന്‍ രാജ്യങ്ങളും കൊടുത്താലും തീരില്ല എന്നതിനാല്‍ അതിനു തുനിയണ്ട. അപ്പോള്‍ മറ്റുരാജ്യങ്ങളെ പിഴിഞ്ഞ് ജീവിതം കഴിച്ചുതുടങ്ങിയതിനു മുമ്പത്തെ അവസ്ഥയില്‍ നിങ്ങളെത്തും - 'Renaissance'നു മുമ്പത്തെ Barbarian കാലം ഓര്‍മ്മയുണ്ടല്ലോ.) ചുരുങ്ങിയത്, അന്യരാജ്യങ്ങളെ ഊറ്റി വയറുവീര്‍പ്പിക്കുന്ന പണിയെങ്കിലും ഉടന്‍ നിര്‍ത്തണം. അതിനു വേണ്ടി പ്രാഗിലോ ജനീവയിലോ സ്റ്റോക്ഹോമിലോ ചിക്കാഗോയിലോ എവിടെ വേണമെങ്കിലും കൂടിയിരുന്നു കൊള്ളൂ.

അങ്ങിനെ യൂറോപ്പിന് ഇന്ത്യയുടെ സമ്പത്ത് കവര്‍ന്നുതുടങ്ങാന്‍ അവസരം തുറന്നുകൊടുത്ത കിരാതനെ ചരിത്രം വാഴ്ത്തി- Adventurer! Explorer!! കുരിശെന്ന സിംബല്‍, ചൂഷണത്തിന് തങ്ങള്‍ക്കു കിട്ടിയ ആയുധമാണെന്ന് ധരിച്ചുവശായവരുടെ ക്രൂരത നമുക്കീ ചിത്രത്തിലൂടെ ദര്‍ശിക്കാവതത്രെ. ചരിത്രബോധമില്ലാതെ നമ്മളെ വളര്‍ത്തിയെടുക്കുന്നതില്‍ യൂറോപ്യര്‍ വിജയിച്ചിരുന്നു ഇത്രകാലം; നമ്മുടെ പാഠ്യപദ്ധതികള്‍ വരെ മാറ്റിമറിച്ച്. ഇതേ കാലയളവില്‍ യൂറോപ്യര്‍ ആഫ്രിക്കയില്‍ നിന്നും കാപ്പിരികളെ വലയിട്ടുപിടിച്ച് അടിമകളാക്കി കൊണ്ടുപോയി നരകയാതന അനുഭവിപ്പിച്ചതിന്‍റെ ചരിത്രം പറയുന്ന വിഖ്യാതമായ 'റൂട്സി'ല്‍ അലക്സ് ഹെയ് ലിയുടെ ഒരു കഥാപാത്രമുണ്ട്. ഗോത്രങ്ങള്‍ക്കിടയില്‍ നിരന്തരമായി യാത്രചെയ്ത് മുന്‍തലമുറകളുടെ ചരിത്രം പറഞ്ഞുകൊടുക്കലാണയാളുടെ ജോലി. ഈ ചരിത്രശ്രവണം പുതുതലമുറയെ ജാഗരൂഗരാക്കി നിര്‍ത്തി. മുന്‍തലമുറകള്‍ക്കു പറ്റിയ വിജയവും പരാജയവും അവര്‍ കഥപറച്ചിലുകാരനിലൂടെ അറിഞ്ഞു. അങ്ങിനെ ഭൂമിയെ പൊതിഞ്ഞുനില്‍ക്കുന്ന വാതാവരണത്തെയും മണ്ണിന്‍റെ ജൈവതയെയും എങ്ങിനെയാണ് മനുഷ്യന്‍റെ സ്വാര്‍ത്ഥങ്ങള്‍ക്കു വേണ്ടി നശിപ്പിക്കപ്പെടാതെ സംരക്ഷിക്കുക എന്ന ജീവിതത്തിന്‍റെ പ്രഥമപാഠം അവര്‍ ഹൃദിസ്ഥമാക്കി. ഏതു വശത്തുനിന്നാണ് തന്നെയും തന്‍റെ സമൂഹത്തെയും നാടിനെയും തകര്‍ക്കാന്‍ ദുഷ്ടര്‍ വരികയെന്നവര്‍ മുന്‍കൂട്ടിയറിഞ്ഞു. നമുക്കില്ലാതെ പോയത് അത്തരത്തിലുള്ള കഥപറച്ചിലുകാരാണ്. ഉറുമിയെപ്പോലുള്ള പുതിയ വേഷങ്ങള്‍ ആ കര്‍മ്മമേറ്റെടുത്തു തുടങ്ങി എന്നറിയുമ്പോള്‍, അനീതിയുടെ, ചൂഷണത്തിന്‍റെ, നെരിപ്പോടില്‍ വെന്തുതീര്‍ന്ന ഒരു മഹാസുന്ദരകാലത്തിന്‍റെ വേപഥു നാം തൊട്ടറിയുന്നു.

ജെറിമി സീബ്രൂക്കും വിനിന്‍ പെരേരയും 'ഗ്ലോബല്‍ പാരസൈറ്റ്സ്' എന്ന് വിശേഷിപ്പിച്ച ഈ യൂറോപ്യന്‍ കൂട്ടം അമേരിക്കയിലേക്കും കയറി റെഡിന്ത്യന്‍സിനെ കശാപ്പുചെയ്ത് ആധിപത്യം സ്ഥാപിക്കുന്നുണ്ട്. അവര്‍ പഴയ ചൂഷണ-പീഡന തന്ത്രങ്ങള്‍, സോഫിസ്റ്റിക്കേറ്റഡ് ആയി, വളരെ വലിയ രീതികളില്‍, തിരിച്ചറിയപ്പെടാതിരിക്കാന്‍ സ്വാതന്ത്ര്യത്തിന്‍റെയും വികസനത്തിന്‍റെയും വക്താക്കളെന്ന് സ്വയമുദ്ഘോഷിച്ച്, ഇന്നും തുടരുന്നു എന്നത് ആശങ്കയര്‍ഹിക്കുന്നുണ്ട്. ആ ആശങ്ക, വളരെ അനായാസമായി പൂര്‍വ്വചരിതത്തിലേക്ക് ഇന്നിനെ കോര്‍ത്ത് ഉറുമി ഉന്നയിക്കുന്നു. ഇത്രയും ബൃഹത്തായ, 122 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കാന്‍ IMFലെയും WBലെയും ഉദ്യോഗസ്ഥര്‍ 'നിയമിക്കപ്പെടുമ്പോള്‍' ഗാമ വിരിച്ച വല എത്ര ദൂരവ്യാപകമായിരുന്നു എന്നോര്‍ത്ത് ഞെട്ടിപ്പോകുന്നു. ഈ കുരിശ് നമ്മില്‍ നിന്ന് ഒരിക്കലും അഴിഞ്ഞുപോവാതിരിക്കാന്‍ വേണ്ട എല്ലാ പണിയും ചെയ്തു വെച്ചിട്ടാണ് മൗണ്ട് ബാറ്റണ്‍ 1947ല്‍ ഇംഗ്ലണ്ടിലേക്ക് കപ്പലുകറയറുന്നത്. ഇന്ത്യയെ വിഭജിക്കലും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തീരുമാനിക്കലുമെല്ലാം ആ തച്ചിന്‍റെ ഭാഗങ്ങള്‍. ഇന്നത്തെ കേരളം, ഗാമ വരുന്നേരം, പതിനേഴോ അതിലധികമോ സ്വതന്ത്രരാജ്യങ്ങളുടെ കൂട്ടായ്മയാണ്. (കൊച്ചുപിണക്കങ്ങളെ പര്‍വതീകരിച്ചതും അത് മുതലെടുത്തതും കടന്നുകയറി‍യവന്‍റെ തന്ത്രം). ഈ സ്വതന്ത്രത ഓരോ രാജ്യത്തെയും സാമ്പത്തിക-സാംസ്കാരിക തലങ്ങളില്‍ ഉന്നതങ്ങളിലെത്തിച്ചിരുന്നു. ഇത്ര സമ്പന്നമായ Independent States നെ ഒന്നിച്ചുകൂട്ടി മൂക്കുകയറിട്ട് തെളിക്കാന്‍ തുടങ്ങിയതിനാല്‍ ചൂഷകര്‍ക്ക് കനത്ത കപ്പം കിട്ടാനെളുപ്പമായി എന്നതു നേര്. പക്ഷേ, കപ്പം കൊടുപ്പാനുള്ള ശേഷി ഓരോ നാടിനും കുറഞ്ഞുവന്നു എന്നത് പരമാര്‍ത്ഥം. കുറഞ്ഞുകുറഞ്ഞ് അതിന്നെവിടെയെത്തി നില്‍ക്കുന്നു എന്നന്വേഷിക്കുമ്പോഴറിയാം ആസന്നമായ ദുരന്തങ്ങളെപ്പറ്റി. IMFല്‍ നിന്നും WBല്‍ നിന്നും ആയുധ-രാസ-മരുന്ന് മാഫിയകളില്‍ നിന്നും ഒരൊറ്റ ഫോണ്‍ കൊണ്ട്, പുതിയ ചെറ്യമ്പ്രാക്കന്മാരിലൂടെയും ആടിത്തെളിഞ്ഞ ചേണിച്ചേരിമാരിലൂടെയും, 122 കോടി ജനങ്ങളിലേക്ക് തങ്ങളുടെ എന്തുല്‍പ്പന്നം അടിച്ചുകയറ്റണമെന്നും, എന്തു ലാഭം തങ്ങള്‍ക്കെത്തിക്കണമെന്നും, എത്ര ലക്ഷം കോടികള്‍ കോഴപ്പണമായി വിതരണം ചെയ്യണമെന്നും, ഓഡറാക്കാന്‍ ഈ കേന്ദ്രീകൃതാവസ്ഥ ഉപയോഗപ്പെടുന്നു. 176 ലക്ഷം കോടി രൂപ ഈ അടിച്ചുമാറ്റപ്പെട്ടത് ഈ ബൃഹദാകാരാവസ്ഥ മൂലമാണെന്ന് സുനിശ്ചിതമാണ്. (ഇങ്ങിനെ എത്ര ലക്ഷം കോടികള്‍ ഇതിനകം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ട്?! ഇതൊക്കെ, കള്ളന്മാര്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെടുന്ന വൈരത്താല്‍ മാത്രം നാമറിയുന്ന സത്യങ്ങള്‍!! Tip of an ICEBERG in an ocean where so many 'icebergers' are floating underneath!!!). കേന്ദ്രീകൃതാവസ്ഥ ഉപയോഗപ്പെടും. ആര്‍ക്ക്? ഇത്തരം കുംഭകോണക്കോമരങ്ങള്‍ക്ക്. വികേന്ദ്രീകൃതാവസ്ഥയില്‍, പണ്ട് ഗാമ വരുന്നേരത്തേതു പോലുള്ള അവസ്ഥയില്‍, ഇത്ര വലിയ അടിച്ചുമാറ്റലുകള്‍ ഒരിക്കലും നടക്കില്ല. എന്തിനും ഒരു ലിമിറ്റ് ഏതു കള്ളനും വെക്കും. കാരണം, ചോദിക്കാനാളുണ്ടാവും. പിടിക്കപ്പെടാനെളുപ്പവുമാവും.

പഴമ ഗാമമാരുടെ പുതിയ അവതാരങ്ങള്‍ തെയ്യം തുള്ളി നടക്കുന്നത്, നമുക്കു കിട്ടിയ പഠിപ്പുകളെ മാറ്റിവെച്ച് നോക്കിയാല്‍, എളുപ്പത്തില്‍ കാണാവുന്നതാണ്. ആ താക്കീത് നമുക്ക് തരുന്നു ഉറുമി.

ശങ്കര്‍ രാമകൃഷ്ണനാവണം ഈ സിനിമയുടെ സൂത്രധാരന്‍ എന്നു കരുതി എഴുതുന്നുഃ ഗംഭീരമായി. ഒരു കാലഘട്ടത്തെ സമഗ്രമായി പഠിക്കാനും അതില്‍ നടന്ന സംഭവങ്ങളെയും കഥാപാത്രങ്ങളെയും അതിഹൃദ്യമായി കോര്‍ത്തിണക്കാനും ശങ്കര്‍ കാണിച്ച മിടുക്കിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. (ഇത്തരമൊരു സിനിമ ചെയ്യണമെന്ന് കൊതിച്ചു നടന്നവനാണ് ഇതു കുറിക്കുന്നതെന്നു പറയട്ടെ. സന്തോഷമായി. ഇനി എനിക്കാ പണി ചെയ്യേണ്ടല്ലോ?!). തിരക്കഥാരചനയിലെ ഒരു പുതിയ മാനം നാം ഉറുമിയിലൂടെ അറിയുന്നു. അദ്ദേഹം തന്നെ നിര്‍വഹിച്ച, കഥയുടെ കാലത്തിനും ഒഴുക്കിനും ചേര്‍ന്ന കാവ്യാത്മക ശൈലിയിലുള്ള സംഭാഷണം, സുന്ദരമായി. ഹാസ്യം വേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ സംഭാഷണം രസികനായിട്ടുണ്ട്. ഉദാഹരണം- ചിറക്കല്‍ രാജ, കുതിരപ്പുറത്തിരുന്നട്ടഹസിക്കുന്ന തന്‍റെ ചിത്രം വിഷമിച്ചു വരപ്പിക്കുമ്പോള്‍ പറയുന്നുഃ "ഈ ജന്തു എനിക്കൊരു ബാദ്ധ്യതയായിരുന്നു എന്ന് ഒരു ചരിത്രവും പറയരുത്". ശരിക്കും ചിരിച്ചുപോയി രാമകൃഷ്ണന്‍‍. അഭിനന്ദനങ്ങള്‍.

ഈ കഥ സംവിധാനം ചെയ്യാന്‍ മുതിര്‍ന്ന നമ്മുടെ പ്രിയങ്കരനും അഭിമാനഭാജനവുമായ 'ഉസ്താദ് de cinematographica', ഛായാഗ്രഹണത്തിന്‍റെ സാദ്ധ്യതകള്‍ അച്ഛന്‍ ശിവനില്‍ നിന്നും transfer of wisdom എന്ന പ്രക്രിയയിലൂടെ സ്വീകരിക്കയും, സ്വന്തം സാധനയിലൂടെ നമുക്ക് ചലനചിത്രങ്ങളുടെ അപാരമായ സൗന്ദര്യം വെളിപ്പെടുത്തിത്തരികയും ചെയ്ത സന്തോഷ്ശിവനെ ഞാനിവിടെ പൂജിക്കുന്നു; സമ്മതിച്ചിരിക്കുന്നു. എന്തു പറയാന്‍ അങ്ങയോട്?
Every Frame a Rembrant?! No, Every Frame a Ravivarma...!! (You are Ravivarma). കോടിക്കണക്കിന് ഡോളര്‍ മുടക്കി വലിയ ആര്‍ഭാടം കാണിക്കലാണ് പിരീഡ് സിനിമ എന്നുള്ള നമ്മുടെ സിനിമാസങ്കല്‍പങ്ങളെ താങ്കളിവിടെ തകര്‍ത്തിരിക്കുന്നു. ഇത്രയും ചലഞ്ച് ഉള്ള ഒരു പ്രമേയം തികഞ്ഞ ആത്മവിശ്വാസത്തോടെ, ഒതുക്കത്തോടെ, ചെയ്തുവെച്ച താങ്കളെ ഇനി ഞങ്ങളിങ്ങിനെ വിളിക്കും- സിനിമയുടെ കുലപതി.

മൂന്നാമതായി സ്തുതിക്കാനുള്ളത്, ഇത്തരമൊരു പ്രമേയമുള്‍ക്കൊള്ളുന്ന സിനിമക്കായി പണം മുടക്കാന്‍ തയ്യാറായവരെയാണ്. ഇതുപോലുള്ള, 'സിനിമയെന്നത് കൊണ്ട് എന്തുദ്ദേശിക്കപ്പെടുന്നു?'എന്ന ചോദ്യത്തിനുത്തരമായി ഭവിക്കുന്ന സിനിമകള്‍, ഇനിയും നിര്‍മ്മിക്കാന്‍ ഭാഗ്യം നേരുന്നു.

പൃഥ്വീരാജിന്‍റെ ഉള്ളിലെ ഫയര്‍ നമുക്കനുഭവപ്പെടുക, ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ കൂടി അദ്ദേഹമുണ്ടെന്നറിയുമ്പോഴാണ്. നന്നായി പൃഥ്വി. അച്ഛനെ വെല്ലുന്നു മകന്‍. മറ്റു താരരാജാക്കന്മാരെയെല്ലാം നീ ഈ ഒരൊറ്റ ചിത്രത്തിലൂടെ പിന്‍തള്ളുന്നു. I have become your fan.

കാസ്റ്റിംഗും അഭിനയവും സംഗീതവും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്. പ്രഭുദേവയും ആര്യയും ജഗതിയും ഡിസൂസയുമെല്ലാം തകര്‍ക്കുന്നുണ്ട്. ആയിശയുടെ ചരിത്രം, അവള്‍ തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ വന്ന പറങ്കിക്കൂട്ടത്തിലെ ഒമ്പതു പേരെയും കാലപുരിക്കയക്കുന്നതും ഒരാളെ കഥചൊല്ലാന്‍ ബാക്കി വെച്ചതും, വെറും വാക്കുകളിലൊതുക്കിയത് സങ്കടമായി. പോക്കിരിപ്പെണ്ണിന്‍റെ വസ്ത്രധാരണം കാലഗണനയ്ക്കനുയോജ്യമായോ എന്ന് സംശയിക്കുന്നു. ബാക്ഗ്രൗണ്ട് സ്കോറും, നാടോടിപ്പാട്ടുകളുടെയും കുറത്തിപ്പാട്ടുകളുടെയും ശ്രുതിമധുരമായ ഈണത്തില്‍ കുളിപ്പിച്ച പാട്ടുകളും, ദൃശ്യങ്ങളോട് ഇഴുകിച്ചേര്‍ന്നു പോകുന്നതിനാല്‍ ഈ ചിത്രം ഒരു balladന്‍റെ സുന്ദരരൂപമണിഞ്ഞാടുന്നു. ദീപക് ദേവും സംഘവും ഇതിന് പ്രത്യേക പ്രശംസയര്‍ഹിക്കുന്നു.

ചിറക്കലെ 'സിംഹാസനക്കസേര'യും പരിസരവും സ്വല്‍പം claustrophobic ആയി എന്നഭിപ്രായമുണ്ട്. വിണ്ടുകീറിയ തൂണ്‍, അസ്തമിച്ചു തുടങ്ങിയ രാജപ്രതാപത്തിന്‍റെ സിംബല്‍ ആണെന്നൊക്കെ ആശ്വസിച്ചിട്ടും സമാധാനമാകുന്നില്ല. മലയാളസിനിമയുടെ കൊച്ചുപരിധിയില്‍ നിന്ന് ഇത്തരമൊരു ചിത്രം ചെയ്യുമ്പോള്‍ അത്രയൊക്കെയേ പറ്റൂ എന്നാവാം നിര്‍മ്മാതാക്കളുടെ മറുപടി. പക്ഷേ, 16th century യിലെ ഒരു rich independent stateനെ കാണിക്കുമ്പോള്‍ കുറച്ചുകൂടി മരുന്നിടാമായിരുന്നു എന്നു പറയാതെ വയ്യ. നമ്മുടെ സിനിമകളിലെ പ്രത്യേകതകളിലൊന്നായ long dramatic dialogues പലപ്പോഴും ഇതില്‍ വരുന്നുണ്ടെങ്കിലും ചരിത്രകുതുകികള്‍ക്ക് അത് നന്നായി അനുഭവപ്പെടും; ചരിത്രമറിയാത്തവര്‍ക്ക് സത്യങ്ങളിലേക്കുള്ള ചില പടിവാതിലുകള്‍ തുറന്നിട്ടുകൊടുക്കയും ചെയ്യും.

ഇത്തരമൊരു ചരിത്രപ്രധാനമായ സിനിമയെ ജനങ്ങളിലേക്കെത്തിക്കാന്‍ ഇതിന്‍റെ പിന്നണിക്കാര്‍ കാണിച്ച വിപണനതന്ത്രങ്ങളെ കുറ്റപ്പെടുത്താനാവില്ല. Everything is fare in War and Love എന്ന യൂറോപ്യന്‍ ആപ്തവാക്യമല്ല ഇവിടെ പറയുക. പറയുന്നു ഇത്രമാത്രംഃ You have done only pardonable crimes in this war. All the very best for the upcoming wars. We are with you. ഇനിയും ഇത്തരം 'കണ്‍തുറ-സിനിമകള്‍' നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

കിഴക്കിന്‍റെ യഥാര്‍ത്ഥരൂപം, പ്രകൃതിയുമായും ദൈവവുമായും ഇണങ്ങി ജീവിച്ചിരുന്ന സനാതനസ്വത്വം, താനെത്തിപ്പെട്ട വിഹ്വലസ്ഥലികളില്‍ നിന്നും തന്‍റെ പ്രയാണരേഖയിലൂടെ തിരിഞ്ഞുനടക്കുകയാണിവിടെ; നിവൃത്തിയില്ലാതായപ്പോഴത്തെ ഒരന്വേഷണത്തിനായി; എവിടെയാണ് തെറ്റുപറ്റിയതെന്നറിയാനായി; ചോദ്യങ്ങളനവധി മനസ്സിലിട്ട്. അപ്പോഴവന്‍ ചരിത്രപ്രധാനമായ ചില സന്ധികളിലെത്തുന്നു. അവിടെ അവനെത്തേടി ഉത്തരങ്ങളിലിരിക്കുന്നു. ആ പ്രയാണമാണ് ഉറുമി.

Wednesday, 24 November 2010

I am for endosulfan the sultan. But there is a suggestion: This magic potion has to be used first in the plantations and court yards owned by the bureaucrats and politicians who are for it.
ഞാന്‍ എന്ടോസുല്ഫന്റെ ആളാണ്. അത് നാട് മുഴുവന്‍ തളിക്കണമെന്നു ആഗ്രഹിക്കുനൂ. പക്ഷെ ആ പണി തുടങ്ങുന്നത് ഇത് വേണമെന്ന് ശഠിക്കുന്ന മഹാന്മാരുടെ വീടുകളിലെ അടുക്കള തോട്ടത്തില്‍ ഈ മാജിക്‌ വെള്ളം തളിച്ച് കൊണ്ടാവണം എന്ന് നിര്‍ബന്ധമുണ്ട്. എന്തരാന് നിങ്ങളുടെ ഒക്കെ അഭിപ്രായം?

Sunday, 31 October 2010

അരാജകത്വത്തിന്റെ രാജാക്കന്മാര്‍ തങ്ങള്‍ക്കു പറ്റിയ സിംഹാസനം കണ്ടെത്തുന്നു മരിക്കാന്‍ നേരത്ത്; രാജാവിന്റെ അതെ വേഷത്തില്‍ ഇരുന്നു മറിക്കാന്‍. തെരുവില്‍ കിടന്നു മരിക്കുന്നതിനു പകരം നമ്മള്‍ അയ്യപ്പനെ ഏതെങ്കിലും വലിയ ആശുപത്രില്യിലെ ഏതെങ്കിലും ഐ. c. യു . വില്‍ ഒക്സിജെന്‍ മാസ്കിടിച് തുളകളായ തുളകളിലൂടെ എല്ലാം കുഴല്‍ഇട്ട് കിടത്തിയാണ് മരിപ്പിചിരുന്നതെങ്കില്‍, മരണം പോലും നാണിച്ചു പോകുമായിരുന്നു. സ്വസ്ഥമായ മരണം അനുവതിക്കതിരുന്നതിനു, അവിടെ കിടന്നു തന്നെ നമ്മെ തെറി പറഞ്ഞ ഒരു കവിത എഴുതിയിട്ടേ അയ്യപ്പന്‍ മരണം വരിക്കുമായിരുന്നുള്ളൂ.
മരണത്തെ ഇത്രത്തോളം ആക്ഹോഷിക്കുന്ന ഒരു കൂട്ടര്‍ നമ്മളായിരിക്കണം. മലയാള പത്രങ്ങളിലെ മരണ പേജ് കാണാനിടയായ ഒരു അറബി സുഹൃത്ത് അതിശയപ്പെട്ടതോര്‍മ വരുന്നു. അവരുടെ നാട്ടില്‍ ഭരണതിപന്‍ മരിച്ചാല്‍ പോലും, മിക്കവാറും അത് ഹോസ്പിറ്റലില്‍ ആയിരിക്കും, നേരെ മൃതദേഹം വീട്ടിലേക്കു പോലുമെടുക്കാതെ ഖബര്സ്ഥനിലെക്ക് എടുക്കുന്നതാണ് പതിവ്. പത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത ഉണ്ടാവും. അത്ര തന്നെ.
ഏതായാലും ഇനി നമുക്ക് അയ്യപ്പ ഭജന തുടങ്ങാം; നമ്മളൊന്നും മരിക്കാന്‍ ഉള്ളവരല്ല എന്ന ഉറച്ച വിശ്വാസത്തില്‍.