Saturday 2 November 2013

കുഞ്ഞയമൂസ് ട്രാവല്‍സ് - ആമുഖം (ഗുല്‍മോഹര്‍ മാഗസിന്‍)

http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels

കുഞ്ഞയമൂസ് ട്രാവല്‍സ് - ആമുഖം

കുഞ്ഞയമുവിന്റെ നാവില്‍ യാത്രക്കഥകളേറെയുണ്ട്. പറയാന്‍ തുടങ്ങിയാല്‍ തീരില്ല. അയാള്‍ വിളമ്പിത്തന്ന കഥകള്‍ കേട്ട് രസം പിടിച്ച ഞാന്‍ ഇതൊക്കെയൊന്നു എഴുതി വെക്കാന്‍ പറഞ്ഞു നോക്കി. എഴുത്ത് – അപ്പണി മൂപ്പര്‍ക്ക് വരില്ല. ‘അത് വേണ്ട മോനെ, നിനക്ക് പറ്റുമെങ്കില്‍ നോക്ക്. കഥകളേറെയുണ്ട്.നീയുഴുതുകില്‍ ഞാന്‍ പറയാം.’

ആമുഖമായി കുഞ്ഞയമു പറഞ്ഞതിന്റെ സംഗ്രഹമിങ്ങനെ: യാത്രകളില്‍ ഞാന്‍ തൃപ്തനാണ്. ചെറുപ്പത്തില്‍ യാത്രയെന്നത് സ്വപ്നവും ആവേശവുമായിരുന്നു. അതാവണം ഒരിക്കലും കാലുറക്കാതെ തെന്നി നീങ്ങുന്ന ഒരു യാന പാത്രത്തിലെ കുശിനിപ്പണി തന്നെ തനിക്കു ലഭിച്ചത്.

അങ്ങനെ യാത്രകളനവധി കഴിഞ്ഞപ്പോഴാണ്, കടല്‍പ്പരപ്പിലൂടെ അങ്ങിങ്ങൊഴുകി ഏതൊക്കെയോ മണല്‍ തുരുത്തുകളില്‍ ചെന്ന് കയറി യാത്രകള്‍ നീണ്ടപ്പോഴാണ്, കണ്ട കാഴ്ചകളെ പറ്റി കുഞ്ഞയമുവിനു ചിലത് ബോധ്യമാവുന്നത്‌: ഒരു പ്രത്യേക സ്ഥലം, അല്ലെങ്കില്‍ നാട്, എന്നതിനെ കുറിച്ചോര്‍ക്കുമ്പോള്‍ നമുക്ക് മനസ്സില്‍ വരിക, അവിടുത്തെ റോഡുകളാണ്. ഓരോ സ്ഥല നാമത്തോടോപ്പവും ഒരു പ്രധാന നിരത്തും കവലയും നമ്മുടെ മനസ്സില്‍ പൊന്തി വരുന്നു. മുന്‍പൊക്കെ റോഡിന് ഇരുവശവുമുള്ള വന്‍ മരങ്ങള്‍ നമ്മുടെ ഓര്‍മ്മയില്‍ പടര്‍ന്ന് സ്ഥല നാമങ്ങളുടെ കൂടെ മയങ്ങിക്കിടക്കുമായിരുന്നു. പിന്നീട് മരങ്ങള്‍ മാറി പകരം കെട്ടിടങ്ങളായി. അങ്ങനെ ഓരോ സ്ഥലവും ഒരു റോഡിന്‍റെ ഇരു വശങ്ങളായി.

യാത്രകളനവധി കഴിഞ്ഞപ്പോഴാണ് കുഞ്ഞയമുവിനു ബോധ്യമാവുന്നത്‌- റോഡെന്നത് തുലോം നിസ്സാരമായ, വളഞ്ഞു പുളഞ്ഞു പോകുന്ന വെറുമൊരു രേഖ മാത്രം. ഓരോ റോഡിന്റെയും വശങ്ങളിലേക്ക് പടരുന്ന സ്ഥല മേഖലകളില്‍, മനുഷ്യരും മരങ്ങളും മൃഗങ്ങളും പക്ഷികളും അവരുടെ താവളങ്ങളും നിറഞ്ഞു കിടക്കുന്നു. അവിടമാണ് ശരിക്കും കാണേണ്ടത്. അവിടെയാണ് ജീവിതം നുരയുന്നത്. പൂര്‍ണ്ണമായും കാണാന്‍ എത്ര ജന്മമെടുത്തു ശ്രമിച്ചാലും കഴിയുകയുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍ സത്യമിതാണ്- വള്ളുവനാട്ടിലെ സ്വന്തം ഗ്രാമത്തിലെ എല്ലാ നിരത്തുകളിലൂടെ പോലും താന്‍ മുഴുവനായും നടന്നു നോക്കിയിട്ടില്ല ഇന്ന് വരെ. പിന്നെയല്ലേ നിരത്തുകള്‍ക്ക് ചുറ്റും പറന്നു കിടക്കുന്ന മനുഷ്യരും മൃഗങ്ങളും പക്ഷികളും അവരുടെ താവളങ്ങളും ജീവിതവും?!

അതിനാല്‍ കാഴ്ചകള്‍ക്ക് അവസാനമില്ല. ഏതോ നിരത്ത് കണ്ട് ഈ നാട് കണ്ടു എന്നൊക്കെ പറയുന്നതിലെ അസംബന്ധത്തെ പറ്റി ബോധാവാനായപ്പോഴാണ് കുഞ്ഞയമു പറഞ്ഞത്- യാത്രകളില്‍ ഞാന്‍ തൃപ്തനാണ്. ഇനിയെനിക്ക് യാത്ര ചെയ്യണമെന്നില്ല.

പക്ഷെ, ജീവിതം എന്നോരീ യാഥാര്‍ത്ഥ്യം അയാളെ ഒരു നിരന്തര യാത്രിയാക്കി മുദ്ര കുത്തിക്കഴിഞ്ഞിരുന്നുവല്ലോ. അതിനാല്‍ ആ നിയോഗമേറ്റു വാങ്ങി കുഞ്ഞയമു ഓരോ തവണയും ഭാണ്ഡം മുറുക്കി സ്വന്തം ഗ്രാമത്തില്‍ നിന്നും ഇറങ്ങി നടന്നു.

യാത്രക്കഥകള്‍ തുടങ്ങും മുന്‍പ് ഒരു പ്രവേശിക എന്ന നിലയില്‍ ചിലത് കൂടി പറയാനുണ്ട്., ശാന്ത സമുദ്രത്തില്‍ വെച്ച് നടന്ന ആ അനുഭവത്തെ കുറിച്ച്:

 അടുക്കളപ്പണി മുഴുവന്‍ തീര്‍ത്ത്‌ ഗാലി ഒവന്‍ (oven) ഓഫ് ചെയ്തു അന്നത്തെ റിപ്പോര്‍ട്ട് എഴുതിത്തീര്‍ത്ത്‌, കുളിച്ചു കുട്ടപ്പനായി പൂപ്പ് ഡെക്കില്‍ വന്നു പതിവ് പോലെ കുറച്ചു നേരം മലര്‍ന്നു കിടക്കാം എന്ന് വെച്ചപ്പോഴതാ ചീഫ് മേറ്റ് കസര്‍ത്ത് നടത്തുന്നു. കുഞ്ഞയമു കപ്പലിന്റെ ഫോര്‍കാസിലിലേക്ക് നടന്നു. ഇരുനൂറ്റിയമ്പതോളം മീറ്റര്‍ നീളമുള്ള ബള്‍ക്ക് കാരിയറിന്റെ പള്ളക്ക് മുകളിലൂടെ നടന്നു മാസ്റ്റിന്റെ കീഴിലെത്തി അവിടെ ഇരുന്നു.

ചന്ദ്രന്‍ ഇനിയും മുഖം കാണിക്കാനെത്തിയിട്ടില്ല. ആകാശത്തെ നക്ഷത്ര മാലകള്‍ തിരകളൊതുങ്ങിയ നീലക്കടല്‍ത്തട്ടില്‍ പ്രതിബിംബം നോക്കുന്നു.

കുഞ്ഞയമു ഡെക്കിലേക്ക് മലര്‍ന്നു. ഇപ്പോള്‍ ആകാശം മൊത്തമായി അയാളുടെ കണ്ണുകളില്‍ വീണു നിറഞ്ഞു. എത്ര കണ്ടിട്ടും മതിയാകാതെ തനിക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ആ സ്ഥല സാഗരത്തിലേക്ക് നോക്കിക്കിടന്നു അയാള്‍. അതിന്റെ ആഴവും പരപ്പും ബോധ്യമായിത്തുടങ്ങുമ്പോഴാണ് കുഞ്ഞയമുവിനു പെരുവിരലില്‍ ഭയം പെരുക്കുക. അത് ഒരു ഞണ്ടിനെ പോലെ അയാളിലേക്ക് ഇരച്ചു കയറും. ഇപ്പോള്‍ താനാണോ ആകാശമാണോ മുകളില്‍?! ആകാശം തന്നിലേക്കാണോ താന്‍ ആകാശത്തിലേക്കാണോ ലയിക്കാന്‍ തുടങ്ങുന്നത്?!! തുലചുറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങുന്ന നേരം. അങ്ങനെ ആകാശത്തിനു മീതെ പാറിക്കിടന്നു താഴോട്ട് നോക്കുമ്പോള്‍ കുഞ്ഞയമുവിനു തോന്നും – തന്നിലെ ഭാരങ്ങള്‍ അകന്നു പോയെന്ന്. അപ്പോഴാണയാള്‍ പ്രാര്‍ത്ഥനയുതിര്‍ക്കുക. പണ്ട്, സ്ഥല കാലങ്ങള്‍ക്കുമപ്പുറത്ത് സോളമന്‍ ഉതിര്‍ത്ത പ്രാര്‍ത്ഥന – “ ദൈവമേ, എന്നോട് നീ പൊറുക്കേണമേ. എനിക്ക് ശേഷം മറ്റാര്‍ക്കും കൊടുക്കാനിടയില്ലാത്ത ഒരനുഭവം, ഒരു കാഴ്ച, ഒരു രാജ്യം, നീയെനിക്ക് അനുവദിച്ചു തരേണമേ….”

അപ്പോള്‍ താഴെ ഒഴുകുന്ന തന്റെ കപ്പലിന്റെ ബള്‍ബസ് ബോയ്ക്ക്* സമാന്തരമായി ചാടിച്ചാടി നീന്തുന്ന മിടുക്കന്മാരും മിടുക്കികളുമായ ഡോള്‍ഫിനുകളെ അയാള്‍ കണ്ടു….

അവര്‍ക്കിടയില്‍ ഒരു മത്സ്യ കന്യകയെ താന്‍ കണ്ടുവോ…?!


http://www.gulmoharmagazine.com/gulmoharonline/yathravivaranam/kunjayamoos-travels

No comments:

Post a Comment